Tokyo Story



ആത്മബന്ധങ്ങളുടെ ചലച്ചിത്രകാരന്‍
ടി. സുരേഷ് ബാബു

ഏഷ്യയില്‍ ഇതുവരെയിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് സിനിമാലോകം വാഴ്ത്തുന്ന ' ടോക്കിയോസ്റ്റോറി ' യെയും അതിന്റെ സ്രഷ്ടാവായ ജാപ്പനീസ് സംവിധായകന്‍ യസുജിറോ ഒസുവിനെയും പരിചയപ്പെടാം

നിശ്ശബ്ദ സിനിമ, ശബ്ദസിനിമ, വര്‍ണസിനിമ. സിനിമയുടെ രൂപപരിണാമങ്ങളുടെ ഈ മൂന്നു ഘട്ടങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാപ്പനീസ് സംവിധായകനാണ് യസുജിറോ ഒസു. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി കരുതുന്ന ചിത്രമാണ് ' ടോക്കിയോ സ്റ്റോറി '. 1953 ല്‍ പുറത്തുവന്ന ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇന്നും ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. അതിലെ മനുഷ്യരും അവരുടെ സങ്കടങ്ങളും സന്തോഷവും ഒന്നും കാലഹരണപ്പെട്ടിട്ടില്ല. 62 വര്‍ഷങ്ങള്‍ക്കുശേഷവും ഈ സിനിമ പ്രേക്ഷകന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഇപ്പോഴിതാ, ഏഷ്യയില്‍ ഇതുവരെ പുറത്തുവന്ന സിനിമകളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്ത് ' ടോക്കിയോ സ്റ്റോറി ' എത്തിയിരിക്കുന്നു. രണ്ടാം സ്ഥാനത്ത് എത്തിയതും ഒരു ജാപ്പനീസ് സിനിമയാണ് - അകിര കുറസോവയുടെ ' റാഷമോണ്‍ '. ഹോങ്കോങ് സംവിധായകന്‍ വോങ് കര്‍ വായിയുടെ ' ഇന്‍ ദ മൂഡ് ഫോര്‍ ലവ് ' ആണ് മൂന്നാം സ്ഥാനത്ത്. നാലാംസ്ഥാനത്ത് സത്യജിത് റായിയുടെ അപുത്രയമുണ്ട് എന്നതില്‍ നമുക്കും അഭിമാനിക്കാന്‍ വകയുണ്ട്.

ബുസാന്‍ ( തെക്കന്‍ കൊറിയ ) ചലച്ചിത്രോത്സവത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചലച്ചിത്രസംവിധായകരും നിരൂപകരുമടങ്ങിയ സംഘം മികച്ച ഏഷ്യന്‍സിനിമകളെ തിരഞ്ഞെടുത്തത്. ലോകത്ത് ഇതുവരെ നിര്‍മിച്ച മികച്ച സിനിമകളുടെ മുന്‍നിരയിലും ' ടോക്കിയോ സ്റ്റോറി ' ക്ക് ഒരു സ്ഥാനമുണ്ട്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സിനിമാ മാസികയായ ' സൈറ്റ് ആന്റ് സൗണ്ട് ' പത്തു വര്‍ഷത്തിലൊരിക്കല്‍ ലോകത്തെ മികച്ച പത്തു സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നിരൂപകരോടാവശ്യപ്പെടാറുണ്ട്. 1952 ലാണ് നിരൂപകര്‍ ആദ്യമായി മികച്ച 10 ലോകസിനിമകള്‍ തിരഞ്ഞെടുത്തത്. അന്ന് ഡിസീക്കയുടെ ' ബൈസിക്കിള്‍ തീവ്‌സ് ' ആണ് ഒന്നാം സ്ഥാനത്തു വന്നത്. ഓര്‍സന്‍ വെല്‍സ് 1941 ല്‍ സംവിധാനം ചെയ്ത ' സിറ്റിസന്‍ കെയ്ന്‍ ' ആണ് തുടര്‍ന്നുള്ള ദശകങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത ' വെര്‍ട്ടിഗോ ' 2012 ല്‍ സിറ്റിസന്‍ കെയ്‌നിനെ രണ്ടാം സ്ഥാനത്തേക്കു തള്ളി ഒന്നാമതെത്തി. നിരൂപകര്‍ അന്ന്്് മൂന്നാം സ്ഥാനം നല്‍കിയത് ' ടോക്കിയോ സ്റ്റോറി ' ക്കാണ്.

'ടോക്കിയോ സ്‌റ്റോറി ' നിരൂപകരുടെ ആദ്യപത്തിലേക്ക് കടന്നുവന്നത് 1992 ലാണ്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു ഈ സിനിമ. 2002 ല്‍ പക്ഷേ, അഞ്ചാം സ്ഥാനത്തേക്ക് പോയി. 2012 ല്‍ വീണ്ടും മൂന്നാമതെത്തി. 1992 മുതല്‍ സംവിധായകരും ' സൈറ്റ് ആന്റ് സൗണ്ടി ' നുവേണ്ടി മികച്ച പത്തു ലോകസിനിമകള്‍ തിരഞ്ഞെടുക്കുന്നുണ്ട്. 2012 ല്‍ അവര്‍ ഒന്നാം സ്ഥാനം കൊടുത്തത് ' ടോക്കിയോ സ്റ്റോറി ' ക്കാണ്.


36 വര്‍ഷം; 53 ചിത്രങ്ങള്‍

തിരക്കഥാകൃത്ത് കൂടിയായ യസുജിറോ ഒസു 1927 മുതല്‍ 1963 വരെ സിനിമാലോകത്ത് സജീവമായിരുന്നു. അദ്ദേഹം 34 നിശ്ശബ്ദ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ 17 ചിത്രങ്ങള്‍ നഷ്ടപ്പെട്ടുപോയി. ബ്ലാക്ക് ആന്റ് വൈറ്റില്‍ 13 ശബ്ദസിനിമകള്‍ എടുത്തു. കളറില്‍ ആറും. ഒസു ശബ്ദസിനിമയിലേക്ക് മാറിയത് അല്‍പം വിമുഖതയോടെയാണ്. സിനിമയില്‍ ശബ്ദം കൂടുന്നത് അദ്ദേഹത്തിന് അത്ര രസിച്ചിരുന്നില്ല. 1936 ലാണ് ഒസു തന്റെ ആദ്യത്തെ ശബ്ദസിനിമ സംവിധാനം ചെയ്തത്. പേര് ' ഏക മകന്‍ ' ( ദ ഒണ്‍ലി സണ്‍ ). ആദ്യത്തെ ശബ്ദചിത്രമായതിനാലാവണം വളരെ സൂക്ഷിച്ച്് , ധാരാളിത്തം ഒഴിവാക്കിയാണ് ഒസു ഇതില്‍ ശബ്ദം പ്രയോഗിച്ചിട്ടുള്ളത്. വര്‍ണസിനിമയോടും അദ്ദേഹത്തിന് വലിയ പ്രതിപത്തിയില്ലായിരുന്നു. 1958 ലാണ് ഒസു ആദ്യത്തെ വര്‍ണചിത്രം ചെയ്തത്.പേര് ' എക്വിനൊക്‌സ് ഫഌര്‍ '.

1903 ലാണ് യസുജിറോ ഒസുവിന്റെ ജനനം. അച്ഛന്‍ രാസവളം വില്‍പനക്കാരനായിരുന്നു. ഒസുവിന് നാല് സഹോദരങ്ങള്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ സിനിമയോടായിരുന്നു ഒസുവിനു കമ്പം. ക്ലാസ് കട്ട് ചെയ്ത് സിനിമക്കു പോകും. നിശ്ശബ്ദചിത്രമായ ' സിവിലൈസേഷന്‍ ' കണ്ടത് 14 ാം വയസ്സിലാണ് . ഇത് ജീവിതത്തില്‍ വഴിത്തിരിവായി. റജിനാള്‍ഡ് ബാര്‍ക്കര്‍, തോമസ് എച്ച്. ഇന്‍സെ, റെയ്മണ്ട് ബി. വെസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ അമേരിക്കന്‍ സിനിമ ഒസുവിലെ സിനിമാമോഹിയെ ത്രസിപ്പിച്ചു. തന്റെ വഴി ചലച്ചിത്രകാരന്റേതാണെന്ന് ഒസു മനസ്സിലുറപ്പിച്ചു. മകന്‍ സിനിമാലോകത്തേക്ക് പോകുന്നത് അച്ഛനിഷ്ടമല്ലായിരുന്നു. ഈ എതിര്‍പ്പ് മറികടന്ന് ഒസു ഇരുപതാം വയസ്സില്‍ ഷോച്ചിക്കു എന്ന സിനിമാനിര്‍മാണക്കമ്പനിയില്‍ ചേര്‍ന്നു. ഛായാഗ്രഹണ വിഭാഗത്തിലായിരുന്നു തുടക്കം. മൂന്നു വര്‍ഷത്തിനുള്ളില്‍ അസിസ്റ്റന്റ് ഡയരക്ടറായി. പിന്നീട് ചരിത്രസിനിമാ വിഭാഗത്തില്‍ സംവിധായകനായി ഉയര്‍ത്തപ്പെട്ടു. ' പശ്ചാത്താപത്തിന്റെ വാള്‍ ' ( സ്വോഡ് ഓഫ് പെനിറ്റന്‍സ് ) ആണ് ഒസു സംവിധാനം നിര്‍വഹിച്ച ആദ്യ സിനിമ. ഈ സിനിമ പക്ഷേ, നഷ്ടപ്പെട്ടുപോയി. തുടക്കത്തില്‍ തമാശപ്പടങ്ങളും കണ്ണീര്‍പ്പടങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 1930 കളിലാണ് സിനിമയെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങിയത്. 1932 ല്‍ ' ഞാന്‍ ജനിച്ചു, പക്ഷേ ' ( ഐ വാസ് ബോണ്‍, ബട്ട് ) എന്ന ചിത്രത്തിലൂടെ ഒസു അറിയപ്പെട്ടുതുടങ്ങി. ജപ്പാന്‍ സിനിമയില്‍ സാമൂഹികവിമര്‍ശം ആദ്യമായി കൈകാര്യം ചെയ്തത് ഈ നിശ്ശബ്ദചിത്രത്തിലാണെന്ന് നിരൂപകര്‍ പറയുന്നു.


രണ്ടാം ചൈന-ജപ്പാന്‍ യുദ്ധകാലത്ത് രണ്ടു വര്‍ഷം ഒസു ചൈനയില്‍ സൈനികനായി സേവനമനുഷ്ഠിച്ചു. 1939 ല്‍ തിരിച്ചുപോന്നു. തുടര്‍ന്ന്, 1941 ല്‍ ' തോഡ കുടുംബത്തിലെ സഹോദരങ്ങള്‍ ' ( ബ്രദേഴ്‌സ് ആന്റ് സിസ്റ്റേഴ്‌സ് ഓഫ് തോഡ ഫാമിലി ) എന്ന ചിത്രം സംവിധാനം ചെയ്തു. നിരൂപകശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രം വാണിജ്യവിജയവും നേടിയെടുത്തു. അധ്യാപകരായ അച്ഛനും മകനും തമ്മിലുള്ള ഗാഢമായ അടുപ്പം ചിത്രീകരിക്കുന്ന ' ഒരച്ഛനുണ്ടായിരുന്നു ' ( ദേര്‍ വാസ് എ ഫാദര്‍ ) എന്ന സിനിമ 1942 ല്‍ പുറത്തുവന്നു. 1943 ല്‍ സൈന്യം ഒസുവിനെ മറ്റൊരു ചുമതല ഏല്‍പ്പിച്ചു. ഇത്തവണ സിങ്കപ്പൂരിലേക്കാണയച്ചത്. യുദ്ധം ചെയ്യാനല്ല. ഒരു പ്രചരണസിനിമയുണ്ടാക്കാനാണ് സൈന്യം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകന്‍ സുഭാഷ് ചന്ദ്രബോസുമായിച്ചേര്‍ന്ന് ' ടു ഡല്‍ഹി, ടു ഡല്‍ഹി ' എന്ന സിനിമയാണ് ഉണ്ടാക്കേണ്ടിയിരുന്നത്. ചിത്രനിര്‍മാണം എന്തുകൊണ്ടോ മുന്നോട്ടുപോയില്ല. സിങ്കപ്പൂരിലെ രണ്ടുവര്‍ഷം ഒസു വായനക്കും സിനിമകള്‍ കാണാനും പ്രയോജനപ്പെടുത്തി. 1945 ല്‍ യുദ്ധം തീര്‍ന്നതോടെ പ്രചരണസിനിമയുടെ കഥ കഴിഞ്ഞു. ഈ ചിത്രത്തിന്റെ തിരക്കഥയും ഷൂട്ട് ചെയ്ത ഭാഗങ്ങളും ഒസു നശിപ്പിച്ചു.

വീട് എന്ന ലോകം

ജപ്പാനില്‍ തിരിച്ചെത്തിയ ഒസു പിന്നീടങ്ങോട്ട് സിനിമയില്‍ പൂര്‍ണമായി മുഴുകി. വ്യവസ്ഥാപിതമായ സിനിമാവ്യാകരണം അദ്ദേഹം കടമെടുത്തില്ല. സ്വന്തമായി ശൈലിയുണ്ടാക്കി. അതില്‍ അവസാനകാലംവരെ ഉറച്ചുനിന്നു. ഇടത്തരക്കാരുടെ ജീവിതം സിനിമയിലേക്ക് കൊണ്ടുവന്നു. കുടുംബബന്ധങ്ങളിലാണ് അദ്ദേഹം ഊന്നിയത്. കഥാപാത്രങ്ങളെ വീട്ടിനുള്ളില്‍ അദ്ദേഹം തളച്ചിട്ടു. അച്ഛനുമമ്മയും മക്കളും മരുമക്കളും കാരണവന്മാരുമെല്ലാം ചേര്‍ന്ന ഒരു ലോകം വീട്ടില്‍ സൃഷ്ടിക്കപ്പെട്ടു. അവര്‍ സ്‌നേഹിച്ചും കലഹിച്ചും നേടിയും നഷ്ടപ്പെടുത്തിയും ആ ലോകത്ത് ജീവിച്ചു. കുടുംബബന്ധങ്ങളുടെ നൈര്‍മല്യവും ഊഷ്മളതയും ഇഴയടുപ്പവും എന്തെന്ന് ഓരോ ചിത്രത്തിലൂടെയും ഒസു പ്രേക്ഷകനെ ബോധ്യപ്പെടുത്തി.

തിരക്കഥാകൃത്തായ കോഗോ നോഡ ദീര്‍ഘകാലം ഒസുവിനോടൊപ്പമുണ്ടായിരുന്നു. ഒസുചിത്രങ്ങള്‍ക്ക് ഇരുവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഒസു സംവിധാനം ചെയ്ത 15 ചിത്രങ്ങളില്‍ പതിമൂന്നിലും കോഗോ നോഡ ഒപ്പമുണ്ടായിരുന്നു. കോഗോ നോഡ ആകെ 30 സിനിമകള്‍ക്കാണ് തിരക്കഥ രചിച്ചത്. അതില്‍ ഇരുപത്തിയഞ്ചും ഒസുവിനു വേണ്ടിയായിരുന്നു. വ്യത്യസ്ത രീതിയിലായിരുന്നു അവരുടെ തിരക്കഥാ രചനയെന്ന് ഒസുവിന്റെ ജീവിതത്തെയും ചിത്രങ്ങളെയും കുറിച്ച് പഠിച്ച് പുസ്തകം എഴുതിയിട്ടുള്ള ( Ozu: His life and films ) ഡൊണാള്‍ഡ് റിച്ചി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ആദ്യം എഴുതുന്നത് സംഭാഷണമാണ്. അതിനുശേഷമാണ് ഈ സംഭാഷണം ഏതു കഥാപാത്രമാണ് പറയേണ്ടത് എന്നു തീരുമാനിക്കുന്നത്. സംഭാഷണങ്ങളില്‍ നിന്നാണ് അവര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്നത്. തിരക്കഥയാണ് ബ്ലൂപ്രിന്റ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഷൂട്ടിങ്ങിലേക്ക് കടക്കുകയായി. പിന്നീട് ഒരു കാരണവശാലും തിരക്കഥയില്‍ മാറ്റം വരുത്തില്ല. എല്ലാം എഴുതിവെച്ചപടി നടക്കും. പെട്ടെന്നുണ്ടാകുന്ന തോന്നലുകളെയൊക്കെ അടക്കിനിര്‍ത്താന്‍ ഒസുവിനറിയാം. ഒരു സിനിമ നിര്‍മിക്കാന്‍ അദ്ദേഹത്തിന് ഒരു വര്‍ഷം മതി. ഇതില്‍ ഒമ്പതു മാസവും തിരക്കഥാരചനക്കാണ് മാറ്റിവെച്ചിരുന്നത്. കുടുംബനാടകങ്ങളാണ് ഒസു സൃഷ്ടിച്ചത്. വീടിന്റെ അകമാണ് ആ സിനിമകളുടെ പശ്ചാത്തലം. ലൊക്കേഷനുകളെ ഒസു വെറുത്തിരുന്നു. ഷൂട്ടിങ്ങില്‍ പൂര്‍ണനിയന്ത്രണം വേണ്ടിയിരുന്നു അദ്ദേഹത്തിന്. പുറത്തെ ലൊക്കേഷനുകളില്‍ തന്റെ ഇച്ഛക്കനുസരിച്ച് കാര്യങ്ങള്‍ നടത്താനാവില്ലെന്ന് അദ്ദേഹം ശങ്കിച്ചിരുന്നു.

1950കളുടെ തുടക്കത്തില്‍ ഒസു രാജ്യത്തിനു പുറത്തും പ്രശസ്തനായി. നൊറിക്കോ എന്ന സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ' നൊറീക്കോ ത്രയ ' ( Noriko Trilogy ) മാണ് അതിനു വഴിയൊരുക്കിയത്. 1949, 51, 53 വര്‍ഷങ്ങളിലാണ് ഈ മൂന്നു സിനിമകള്‍ പുറത്തുവന്നത്. മൂന്നിലും സെത്സുകോ ഹാര എന്ന യുവനടിയാണ് നൊറീക്കയായി അഭിനയിച്ചത്. മൂന്നു ചിത്രങ്ങള്‍ക്കും പരസ്പരം ബന്ധമൊന്നുമില്ലായിരുന്നു. ' വൈകിവന്ന വസന്ത ' ( ലെയ്റ്റ് സ്പ്രിങ് ) മാണ് ഇക്കൂട്ടത്തിലെ ആദ്യസിനിമ. ' നേരത്തേ എത്തിയ ഗ്രീഷ്മ ' ( ഏര്‍ലി സമ്മര്‍ ) മായിരുന്നു രണ്ടാമത്തെത്. മൂന്നാമത്തേത് ' ടോക്കിയോ സ്റ്റോറി '. 1958 ല്‍ ലണ്ടനില്‍ ' ടോക്കിയോ സ്റ്റോറി ' കാണിച്ചതോടെയാണ് പാശ്ചാത്യര്‍ ഒസുവിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഡൊണാള്‍ഡ് റിച്ചി സാക്ഷ്യപ്പെടുത്തുന്നു. 1963ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ റിച്ചിയുടെ ശ്രമഫലമായി ഒസുവിന്റെ അഞ്ചു സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. അതൊരു വന്‍വിജയമായിരുന്നു. തുടര്‍ന്ന് മറ്റ് മേളകളിലും ഒസുചിത്രങ്ങള്‍ എത്തി.

കുടുംബചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത ഒസു പക്ഷേ, സ്വന്തമായൊരു കുടുംബം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചില്ല. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം വിവാഹം മറന്നു. അവസാനകാലത്ത് അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. തൊണ്ടക്ക് അര്‍ബുദം വന്ന് 1963ല്‍ അറുപതാം വയസ്സില്‍ ഒസു അന്തരിച്ചു. അതിനു രണ്ടുവര്‍ഷം മുമ്പേ അമ്മ വിടപറഞ്ഞിരുന്നു.

ടോക്കിയോ കഥ

അകിര കുറസോവ, മിഷുഗുച്ചി, യസുജിറോ ഒസു എന്നിവര്‍ സമകാലികരായിരുന്നു. ഇവരുടെ കാലത്തെ ജപ്പാന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടമായാണ് നിരൂപകര്‍ കണക്കാക്കുന്നത്. കുറസോവയെയും മിഷുഗുച്ചിയെയുംപോലെ ഗഹനമായ വിഷയങ്ങളൊന്നും ഒസു കൈകാര്യം ചെയ്തിട്ടില്ല. എങ്കിലും, ലോകമെങ്ങുമുള്ള ജനങ്ങള്‍ ഒസുചിത്രങ്ങളെ ഇഷ്ടപ്പെട്ടു. തങ്ങളുടെ കുടുംബത്തില്‍, ജീവിതത്തില്‍ നിത്യേന അരങ്ങേറുന്ന സംഭവങ്ങളാണ് ഒസു പകര്‍ത്തിവെച്ചത് എന്നവര്‍ മനസ്സിലാക്കുന്നു. ആ സിനിമകളിലെ ലാളിത്യവും ഗാഢമായ മാനവികതയും അവരെ ആകര്‍ഷിക്കുന്നു. സിനിമ കണ്ടു തീര്‍ന്നാല്‍ ഒസുവിന്റെ കഥാപാത്രങ്ങള്‍ അവരുടെ കൂടെപ്പോകുന്നു. സിനിമയില്‍ കണ്ട മാതാപിതാക്കളെയും മക്കളെയും മരുമക്കളെയും മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ അവര്‍ക്കാവുന്നില്ല. ആഹ്ലാദിച്ചും വിലപിച്ചും ആ കഥാപാത്രങ്ങള്‍ എന്നും കൂടെയുണ്ട്. 62 വര്‍ഷം മുമ്പ് , 1953 ല്‍ കറുപ്പിലും വെളുപ്പിലും ഒസു സൃഷ്ടിച്ച ' ടോക്കിയോ സ്റ്റോറി ' കാലത്തെ അതിജീവിച്ചും പ്രേക്ഷകന്റെ ഇഷ്ടസിനിമകളിലൊന്നായി ഇന്നും തുടരുന്നു.

ടോക്കിയോ എന്ന വന്‍നഗരം ഒസുവിന്റെ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിജീവനത്തിന്റെ, ജീവിതാഭിലാഷങ്ങളുടെ, നാഗരികതയുടെ മോഹിപ്പിക്കുന്ന പ്രതീകമാണ് ഒസുവിന് ഈ നഗരം. ഗ്രാമങ്ങളില്‍/പട്ടണങ്ങളില്‍ നിന്ന് ഭാഗ്യാന്വേഷികളായ ആയിരക്കണക്കിനു ചെറുപ്പക്കാര്‍ അക്കാലത്ത് ഈ സ്വപ്‌നനഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മിക്കവരും എങ്ങുമെത്താതെ കാലിടറി വഴിയില്‍ വീണവരാണ്. ചുരുക്കം ചിലരേ രക്ഷപ്പെട്ടിട്ടുള്ളു. അത്തരത്തില്‍ രക്ഷപ്പെടാന്‍ പൊടാപ്പാട് പെടുന്ന ഒരു കുടുംബത്തെ മുന്‍നിര്‍ത്തിയാണ് ഒസു ' ടോക്കിയോ സ്റ്റോറി ' അവതരിപ്പിക്കുന്നത്. യുദ്ധം കൊന്നൊടുക്കിയ ആയിരക്കണക്കിനു മനുഷ്യരുടെയും അനാഥമാക്കപ്പെട്ട അവരുടെ കുടുംബങ്ങളുടെയും ഓര്‍മയും ഈ സിനിമ പ്രേക്ഷകനുമായി പങ്കിടുന്നു.

തുറമുഖനഗരമായ ഹിരോഷിമയുടെ തൊട്ടടുത്തുള്ള ഒനോമിച്ചി എന്ന നഗരത്തില്‍ നിന്ന് വൃദ്ധദമ്പതിമാരായ ഷുകിച്ചിയും തോമിയും ടോക്കിയോവിലുള്ള മക്കളുടെ അടുത്തേക്ക് പോകുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പ്രായത്തിന്റെ അവശതയുണ്ട് രണ്ടുപേര്‍ക്കും. എത്രയോ കാലമായി മക്കളെ കണ്ടിട്ട്. അഞ്ചു മക്കളാണ് ആ ദമ്പതിമാര്‍ക്ക്. മൂന്നാണും രണ്ടു പെണ്ണും. ഇളയവള്‍ ക്യോക്കോ. അവിവാഹിതയായ അവള്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. അവള്‍ക്ക് ജോലിയുണ്ട്. അതുകാരണം ടോക്കിയോവിലേക്ക് പോകുന്നില്ല. മറ്റൊരു മകള്‍ ഷിജെ ടോക്കിയോവില്‍ ഹെയര്‍ ഡ്രസ്സിങ് സലൂണ്‍ നടത്തുന്നു. ഭര്‍ത്താവും കുട്ടികളുമായി കഷ്ടിച്ചങ്ങനെ ജീവിച്ചുപോകുന്നു. മൂത്ത മകന്‍ കൊയിച്ചി ടോക്കിയോവില്‍ ഡോക്ടറാണ്. അയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും. ഡോക്ടറായിട്ടും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണയാള്‍. ആണ്‍മക്കളില്‍ ഇളയവന്‍ കീസോ ഒസാക്കയില്‍ ജോലി ചെയ്യുന്നു. അവിവാഹിതനാണ്. സോജി എന്ന മകന്‍ എട്ടു വര്‍ഷം മുമ്പ് യുദ്ധത്തില്‍ മരിച്ചുപോയി. അവന്റെ ഭാര്യ നൊറീക്കോ പഴയ ഓര്‍മകളുമായി ടോക്കിയോവില്‍ ഒറ്റക്ക് ജീവിക്കുന്നു. ഇത്രയും പേരും ഷുകിച്ചിയുടെ ചില പഴയ കൂട്ടുകാരുമാണ് 135 മിനിറ്റുള്ള ' ടോക്കിയോ സ്റ്റോറി ' യിലെ പ്രധാന കഥാപാത്രങ്ങള്‍.

ഏതാനും ദിവസങ്ങളേ മാതാപിതാക്കള്‍ മക്കളോടൊപ്പം കഴിയുന്നുള്ളു. ഈ സമയത്തെ നുറുങ്ങു സംഭവങ്ങളിലൂടെ തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയും നീരസവും സ്‌നേഹരാഹിത്യവുമെല്ലാം സംവിധായകന്‍ കൃത്യമായി രേഖപ്പെടുത്തുന്നു. മുത്തശ്ശനും മുത്തശ്ശിയും വരുന്നതോടെ തന്റെ പഠനമുറി നഷ്ടപ്പെടുന്നതില്‍ അരിശം കൊള്ളുന്ന പേരക്കുട്ടി. ജോലിത്തിരക്കിനിടയില്‍ മാതാപിതാക്കളെ കാണാന്‍ സമയം കിട്ടാത്ത മകന്‍. വീട്ടില്‍ മറ്റ് അതിഥികള്‍ വരുന്നതുമൂലം മാതാപിതാക്കളെ ചെലവുകുറഞ്ഞ ഹോട്ടലിലേക്ക് പറഞ്ഞുവിടുന്ന മകള്‍. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തിന് ഭക്ഷണം പോലും നല്‍കാതെ വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നയാള്‍. ' നമ്മളിരിക്കെ മക്കള്‍ മരിച്ചുപോകുന്ന അവസ്ഥ ഭീകരമാണ്. പക്ഷേ, അവരുടെ കൂടെ ജീവിക്കുന്നത് അത്ര എളുപ്പമല്ല ' എന്നു തുറന്നടിക്കുന്നയാള്‍. ഇങ്ങനെ വിവിധ കഥാപാത്രങ്ങളുടെ നിലപാടിലൂടെ ജീവിതം വല്ലാത്തൊരു ഞാണിന്മേല്‍ കളിയാണെന്ന് ഒസു നമ്മളെ ഓര്‍മപ്പെടുത്തുന്നു. ഒപ്പം, യുദ്ധാനന്തര ജപ്പാനിലെ അതിജീവനത്തിന്റെ ദൈന്യതയായും ഒസു ഈ സംഭവങ്ങളെ പരിവര്‍ത്തിപ്പിക്കുന്നു.

രണ്ടു ഘട്ടങ്ങളായാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. വൃദ്ധദമ്പതിമാരുടെ ടോക്കിയോസന്ദര്‍ശനമാണ് ആദ്യഘട്ടം. നാട്ടിലേക്കുള്ള അവരുടെ മടങ്ങിവരവും വൃദ്ധയുടെ മരണവുമാണ് രണ്ടാമത്തെ ഘട്ടം. ടോക്കിയോവില്‍വെച്ച് ഒസു തുടങ്ങിവെച്ച ജീവിതനിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. വൃദ്ധദമ്പതിമാര്‍ക്ക് ടോക്കിയോവില്‍ സ്‌നേഹലാളനം കിട്ടിയത് മരുമകള്‍ നൊറീക്കോയില്‍ നിന്നു മാത്രമാണ്. മക്കളുടെ സ്‌നേഹത്തെ വെറും പ്രകടനമായി ആ അച്ഛനുമമ്മയും സൂക്ഷ്മമായി തിരിച്ചറിയുന്നുണ്ട്. പക്ഷേ, പുറത്തേക്ക് പറയുന്നില്ലെന്നുമാത്രം. മകളുടെ വീട്ടില്‍ അതിഥികള്‍ വരുന്ന ദിവസം ഭാര്യയെ മരുമകളുടെ വീട്ടിലാക്കി ഹോട്ടലിലേക്ക് തിരിക്കുന്ന വൃദ്ധന്‍ തമാശയായി പറയുന്നത് ' ഇപ്പോള്‍ നമ്മള്‍ വീടില്ലാത്തവരായി ' എന്നാണ്. അതേസമയം, നൊറീക്കോയുടെ മനസ്സുതുറന്നുള്ള ചിരിയിലെ നന്മ അവര്‍ അനുഭവിച്ചറിയുന്നുണ്ട്. തന്റെ യൗവനം ഹോമിച്ചും അവള്‍ തങ്ങളുടെ മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണെന്നത് അവരെ സ്പര്‍ശിക്കുന്നു. മകനെ മറന്നുകളയാനാണ് അവര്‍ അവളോട് പറയുന്നത്. വിവാഹം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങാന്‍ ഇരുവരും നൊറീക്കോയെ നിര്‍ബന്ധിക്കുന്നു. യുദ്ധം ഒരു ജനതയെ ഏതെല്ലാംവിധത്തിലാണ് മുറിവേല്‍പ്പിച്ചതെന്ന് കാട്ടിത്തരികയാണ് നൊറീക്കയിലൂടെ സംവിധായകന്‍.

ആത്മബന്ധങ്ങളുടെ കഥ

1949 ലും 1951 ലും എടുത്ത രണ്ടു ചിത്രങ്ങളിലെ പ്രധാന നടിയായ സെത്സുകോ ഹാരയാണ് ' ടോക്കിയോ സ്റ്റോറി ' യിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. കഠിനമായ ഒറ്റപ്പെടലിനും ദാരിദ്ര്യത്തിനുമിടയിലും അവള്‍ മറ്റുള്ളവരിലേക്ക് പ്രസാദാത്മകത പകരുന്നു. ' ലെയ്റ്റ് സ്പ്രിങ്ങി ' ലും ' ഏര്‍ലി സമ്മറി ' ലും അവള്‍ മകളായി പ്രത്യക്ഷപ്പെടുമ്പോള്‍ ' ടോക്കിയോ സ്റ്റോറി ' യില്‍ മരുമകളായി മാറുന്നു. മൂന്നിലും കഥാപാത്രത്തിന്റെ പേര് ഒന്നുതന്നെ - നൊറീക്കോ. സ്‌നേഹവും കരുണയും കരുതലും നന്മയുമുള്ള കഥാപാത്രം. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അച്ഛനുവേണ്ടി ജീവിതം ഹോമിക്കാന്‍ ഒരുങ്ങിയ മകളാണ് ' ലെയ്റ്റ് സ്പ്രിങ്ങി 'ലെ നൊറീക്കോ. വിവാഹത്തെപ്പറ്റി ചിന്തിക്കാതെ , അച്ഛനെ ശുശ്രൂഷിച്ച് കാലം കഴിക്കാന്‍ അവള്‍ തയ്യാറാവുന്നു. ഉപദേശങ്ങള്‍ക്കൊന്നും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ താനും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് കള്ളം പറഞ്ഞ് ഫലിപ്പിച്ചാണ് അച്ഛന്‍ അവളുടെ മനസ്സു മാറ്റുന്നത്. ' ഏര്‍ലി സമ്മറി ' ലാവട്ടെ നൊറീക്കോ തന്റേടിയായ പെണ്ണാണ്. വയസ്സ് 28 ആയിട്ടും അവള്‍ വിവാഹത്തെപ്പറ്റി ആലോചിച്ചിട്ടില്ല. വീട്ടുകാര്‍ കണ്ടുവെച്ച ചെറുക്കനെ ഒഴിവാക്കി അവള്‍ സ്വയം ഒരാളെ തിരഞ്ഞെടുക്കുന്നു. വിഭാര്യനും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനുമായ തന്റെ ബാല്യകാല സുഹൃത്തിനെ. അവിവാഹിതനേക്കാളും കൂടുതല്‍ വിശ്വസിക്കാവുന്നത് വിവാഹിതനെയാണെന്ന ന്യായമാണ് അവള്‍ ഉന്നയിക്കുന്നത്. ഒരിടത്തരം കുടുംബത്തിലെ പെണ്‍കുട്ടിയുടെ ധിക്കാരമായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം. മകളുടെ വിവാഹദിവസം ഏകാന്തതയിലിരുന്ന് വിതുമ്പുന്ന അച്ഛനെയാണ് ' ലെയ്റ്റ് സ്പ്രിങ്ങി ' ല്‍ നമ്മള്‍ അവസാനം കാണുന്നത്. ജീവിതപ്രവാഹം നിലയ്ക്കുന്നില്ല എന്നു സൂചിപ്പിച്ച് കടല്‍ത്തിരകളുടെ ദൃശ്യത്തോടെ ഒസു ഈ സിനിമ അവസാനിപ്പിക്കുന്നു. സമാനസ്വഭാവത്തിലുള്ള സിനിമയിലേക്ക് ഒരു ചൂണ്ടുപലകപോലെ ' ഏര്‍ലി സമ്മര്‍ ' തുടങ്ങുന്നത് കടല്‍ദൃശ്യത്തില്‍ നിന്നാണ്. ക്യാമറ വീട്ടിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകന്‍ ആദ്യം കാണുന്നത് കൂട്ടിലടച്ച കിളികളെയാണ്. യുദ്ധത്തില്‍ മരിച്ചുപോയ ഷോജി എന്ന മകനെപ്പറ്റി ഈ സിനിമയിലും പരാമര്‍ശമുണ്ട്. ' അവന്‍ മരിച്ചിട്ടില്ല, തിരിച്ചുവരും ' എന്നാണ് ഇതിലെ അമ്മ ആശ്വസിക്കുന്നത്.

അച്ഛനും മകളും തമ്മിലുള്ള ഗാഢബന്ധം ചിത്രീകരിക്കുന്ന ' ലെയ്റ്റ് സ്്പ്രിങ്ങി ' നെപ്പോലെ അമ്മയും മകനും അച്ഛനും മകനും പ്രധാനകഥാപാത്രങ്ങളായി വരുന്ന സിനിമകളും ഒസു ചെയ്തിട്ടുണ്ട്. പരസ്പരം മനസ്സിലാക്കുന്ന ആത്മബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. ' ദ ഒണ്‍ലി സണ്‍ ' മകനുവേണ്ടി ജീവിക്കുന്ന ദരിദ്രയായ ഒരമ്മയുടെ ത്യാഗത്തിന്റെ കഥയാണ്. ഫാക്ടറി ജോലിക്കാരിയാണ് ആ അമ്മ. ഭര്‍ത്താവ് മരിച്ചുപോയി. മകനെ ടോക്കിയോവില്‍ വിട്ടാണ് പഠിപ്പിക്കുന്നത്. ഒരു ദിവസം മകനെ കാണാന്‍ ചെന്നപ്പോഴാണ് അവന്‍ വിവാഹിതനായ വിവരം അവരറിയുന്നത്. ഒരു കുഞ്ഞുമുണ്ട്. ബിരുദം നേടാന്‍ കഴിയാതെ പോയ അവന്‍ ഒരു നിശാപാഠശാലയില്‍ പഠിപ്പിക്കുകയാണ്. ശമ്പളം തുച്ഛം. അമ്മയുടെ കഷ്ടപ്പാടില്‍ അവന് സദാ വിഷമമുണ്ട്. പക്ഷേ, വന്‍നഗരത്തില്‍ തനിക്ക് ഇതിലപ്പുറമൊരു ജീവിതം സ്വപ്‌നം കാണാനാവില്ലെന്ന് അവന്‍ അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. തന്നെപ്പോലുള്ളവര്‍ ഇവിടെ രക്ഷപ്പെടില്ല. പരാജിതരുടെ നഗരമാണിത്. തന്റെ പരാജയജീവിതം കാണാന്‍ അമ്മ വരേണ്ടിയിരുന്നില്ലെന്ന് അവന്‍ സങ്കടപ്പെടുന്നു. അമ്മ പക്ഷേ, മറിച്ചാണ് ചിന്തിക്കുന്നത്. അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കാനാണ് അവരുടെ ശ്രമം. അവനിലെ നന്മയെ ഊതിയെടുത്ത് ശുഭാപ്തിവിശ്വാസിയാക്കിയിട്ടാണ് അമ്മ മടങ്ങുന്നത്. മകനെ നന്നായി പഠിപ്പിക്കാന്‍ വേണ്ടി ടോക്കിയോവില്‍ പോയി കഷ്ടപ്പെടുന്ന ഒരച്ഛനാണ് ' ദേര്‍ വാസ് എ ഫാദര്‍ ' എന്ന സിനിമയില്‍. ഭാര്യ മരിച്ചുപോയ അയാള്‍ അധ്യാപകനാണ് . വിനോദയാത്രക്കുപോയ ഒരു വിദ്യാര്‍ഥി തന്റെ നോട്ടക്കുറവുമൂലം പുഴയില്‍ മുങ്ങിമരിച്ചത് അയാള്‍ക്ക് താങ്ങാനായില്ല. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അയാള്‍ ജോലി രാജി വെക്കുന്നു. പിന്നീടൊരിക്കലും അയാള്‍ അധ്യാപകനാകാന്‍ ഇഷ്ടപ്പെടുന്നില്ല. മകനെ നാട്ടില്‍ വിട്ട് അയാള്‍ ടോക്കിയോവില്‍ വന്ന് കഠിനമായി അധ്വാനിക്കുന്നു. ഒടുവില്‍, താനുപേക്ഷിച്ച അധ്യാപകജോലിയിലേക്ക് മകന്‍ എത്തിയതില്‍ അഭിമാനം കൊള്ളുന്നു.

പാരമ്പര്യ സൗന്ദര്യശാസ്ത്രത്തിന്റെ വഴിയേ

സിനിമയുടെ സൈദ്ധാന്തിക തലങ്ങളിലൊന്നും ഒസുവിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം വഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നടത്തം. ' മറ്റുള്ളവരെ അനാവശ്യമായി അനുകരിക്കാന്‍ നില്‍ക്കാതെ എന്റെ തലയിലുദിച്ച സ്വന്തം ശൈലിയുമായാണ് ഞാന്‍ മുന്നോട്ടുപോകുന്നത് ' എന്ന് യസുജിറോ ഒസു തുറന്നു പറഞ്ഞിട്ടുണ്ട്. വിമര്‍ശനമുയര്‍ന്നിട്ടും ആ ശൈലി മാറ്റാനും അദ്ദേഹം തയ്യാറല്ലായിരുന്നു. പരമ്പരാഗത സൗന്ദര്യശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന പാരമ്പര്യകലാകാരനായിരുന്നു ഒസു എന്ന് ഡൊണാള്‍ഡ് റിച്ചി നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹം നവീനചിന്താഗതിക്കാരനുമായിരുന്നു. തത്താമി ( tatami ) ഷോട്ടുകള്‍ ഒസുവിന്റെ സംഭാവനയാണ്. ക്യാമറ വളരെ താഴ്ത്തിവെച്ച് ചിത്രീകരിക്കുന്ന ലോ ആംഗിള്‍ ഷോട്ട് രീതിയാണിത്. പലപ്പോഴും തറയില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തിലായിരിക്കും അദ്ദേഹത്തിന്റെ ക്യാമറ. ക്യാമറാസഞ്ചാരം എന്ന പദപ്രയോഗം അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ചേരില്ല. ഓരോ ദൃശ്യത്തിലും ക്യാമറ ഒരിടത്ത് ഉറപ്പിച്ചുനിര്‍ത്തി ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. കഥാപാത്രങ്ങളെ ക്യാമറയുമായി പിന്തുടരുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. കഥാപാത്രങ്ങള്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്കു പോകുമ്പോള്‍ രണ്ട് ഷോട്ടുകളായാണ് അദ്ദേഹം ചിത്രീകരിക്കുക. ദൃശ്യങ്ങള്‍ക്കിടയിലെ അനാവശ്യമായ വിശദാംശങ്ങള്‍ ഒഴിവാക്കുന്നതില്‍ ഒസു അതിശ്രദ്ധ പുലര്‍ത്തിയിരുന്നു. താഴെനിന്ന് മുകളിലെ മുറിയിലേക്കു പോകുന്ന കഥാപാത്രം ഗോവണിപ്പടികള്‍ കയറുന്നത് ഒസുചിത്രങ്ങളില്‍ നമുക്ക് കാണാനാവില്ല. താഴത്തെ മുറിയില്‍നിന്ന് പോകുന്നത് ആദ്യദൃശ്യത്തില്‍ കാട്ടുന്നു. രണ്ടാമത്തേതില്‍ , മുകളിലെ മുറിയില്‍ കടക്കുന്നതും കാട്ടുന്നു. ചില പുറംഭാഗ ദൃശ്യങ്ങള്‍ കാട്ടിയാണ് അദ്ദേഹം രംഗങ്ങളുടെ മാറ്റം സൂചിപ്പിച്ചിരുന്നത്. ഫാക്ടറിയുടെ പുകക്കുഴല്‍, ഉണക്കാനിട്ട വസ്ത്രങ്ങള്‍, കെട്ടിടം, തീവണ്ടി, പുഴ തുടങ്ങിയ ദൃശ്യങ്ങളെ ഇതിനുപയോഗപ്പെടുത്തി. വിവാഹം, മരണം, അപകടം തുടങ്ങിയ സംഭവങ്ങള്‍ ആഘോഷിക്കുന്ന രീതിയും ഒസുചിത്രങ്ങളില്‍ കാണാനാവില്ല. എല്ലാം സൂചനകളിലൊതുക്കി വിശദാംശങ്ങള്‍ ഒഴിവാക്കിയിരുന്നു ഒസു. ' ലെയ്റ്റ് സ്പ്രിങ് ' എന്ന ചിത്രത്തില്‍ ഇതിവൃത്തത്തിലെ ഒരു പ്രധാന വഴിത്തിരിവായിട്ടുപോലും മകളുടെ വിവാഹച്ചടങ്ങുകള്‍ ഒസു കാണിക്കുന്നില്ല. വിവാഹവസ്ത്രമണിഞ്ഞ മകളുടെ മുറിയിലേക്ക് കടന്നുചെന്ന് അച്ഛന്‍ അനുഗ്രഹിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട ദൃശ്യം അവിടെ അവസാനിപ്പിക്കുന്നു. വിവാഹശേഷം ഹതാശനായി വീട്ടിലെത്തുന്ന അച്ഛനെയാണ് അവസാനരംഗത്ത് നമ്മള്‍ കാണുന്നത്. 27 വര്‍ഷം കൂടെയുണ്ടായിരുന്ന മകള്‍ പോയതിലുള്ള അച്ഛന്റെ വിഷാദത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ഒസുവിനറിയാമായിരുന്നു. സിനിമയുടെ വൈകാരികതലം ചോര്‍ത്തിക്കളയുന്ന മറ്റു കാര്യങ്ങള്‍ അതിനിടയില്‍ അപ്രസക്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

പല സിനിമകളിലും ടോക്കിയോ കടന്നുവരുന്നുണ്ട്. പക്ഷേ, നഗരക്കാഴ്ചകളില്‍ ഒസുവിന്റെ ക്യാമറ മയങ്ങിപ്പോകാറില്ല. ' ടോക്കിയോ സ്റ്റോറി ' യില്‍ വൃദ്ധദമ്പതിമാര്‍ നഗരത്തിരക്ക് കാണുന്നത് വെറും വാക്കുകളിലൂടെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. കെട്ടിടത്തിനു മുകളില്‍ നിന്ന് നഗരം കാണുകയാണവര്‍. ക്യാമറക്കണ്ണുകള്‍ താഴോട്ട് പോകുന്നേയില്ല. ' എന്തൊരു വലുപ്പമാണ് ഈ നഗരത്തിന് ' എന്നവര്‍ അദ്്ഭുതം കൂറുന്നു. ഈ തിരക്കില്‍പ്പെട്ടു കാണാതായാല്‍ നമ്മള്‍ പിന്നെ ഒരിക്കലും കണ്ടുമുട്ടാന്‍ പോകുന്നില്ല എന്നാണ് വൃദ്ധ ആശങ്കപ്പെടുന്നത്.

തന്റെ സിനിമകളില്‍ മുഴുവന്‍ സാധാരണക്കാരെ പ്രധാന കഥാപാത്രങ്ങളാക്കിയിട്ടുള്ള ഫിന്നിഷ് സംവിധായകന്‍ അകി കോറിസ്മാക്കിയുടെ ആരാധ്യപുരുഷരിലൊരാളാണ് ഒസു. ഒരു കൊലപാതകരംഗമോ അക്രമരംഗമോ കാണിക്കാതെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള സര്‍വതും പറയാന്‍ ഒസുവിനു കഴിഞ്ഞു എന്നത് വലിയ കാര്യമാണെന്ന് കോറിസ്മാക്കി വിലയിരുത്തുന്നു.


Image courtesy:



Post a Comment

0 Comments