യുദ്ധാനന്തരം - ടി. സുരേഷ് ബാബു
ഡാനിസ് തനോവിക്ക് 2013 ല്‍ സംവിധാനം
ചെയ്ത' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ '
( An episode in the life of an
iron picker ) എന്ന ബോസ്‌നിയന്‍ സിനിമ യുദ്ധാനന്തര ബോസ്നിയയിലെ ദുരിതജീവിതങ്ങളെ രേഖപ്പെടുത്തുന്നു
ബോസ്നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന അമ്പത്തിരണ്ടുകാരനു ബോസ്നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്‍ക്കാലത്തു ബോസ്നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാതമേല്‍പ്പിച്ച സ്വന്തം ജനതയെയും കേന്ദ്രീകരിച്ച് കരുത്തുറ്റ മൂന്നു സൃഷ്ടികള്‍ തനോവിക്ക്് ലോകസിനിമക്കു സംഭാവന ചെയ്തിട്ടുണ്ട്. നോ മാന്‍സ് ലാന്‍ഡ് (2002 ), ബാഗേജ് (2011 ), ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ (2013) എന്നീ ചിത്രങ്ങളില്‍ യുദ്ധവും യുദ്ധാനന്തര അതിജീവനവുമാണു തനോവിക് വിഷയമാക്കിയിരിക്കുന്നത്.
ലക്ഷം പേരെ കൊന്നൊടുക്കിയ ബോസ്‌നിയന്‍ യുദ്ധം
ബോസ്നിയന്‍ യുദ്ധത്തെ ആധാരമാക്കി ഒട്ടേറെ സിനിമകള്‍ രൂപം കൊണ്ടിട്ടുണ്ട്. ദ ഹണ്ടിങ് പാര്‍ട്ടി, ബിഹൈന്‍ഡ് എനിമി ലൈന്‍സ്, ദ പീസ്മേക്കര്‍, ഇന്‍ ദ ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി, ബ്യൂട്ടിഫുള്‍ പീപ്പിള്‍, ടെറിട്ടോറിയോ കൊമാന്‍ഷെ, ഡമണ്‍സ് ഓഫ് വാര്‍, നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ്, സേവിയര്‍, ലൈഫ് ഈസ് എ മിറക്കിള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ് എന്നിവ ബോസ്നിയന്‍ സിനിമകളാണ്. സേവിയറും ലൈഫ് ഈസ് മിറക്കിളും സെര്‍ബിയന്‍ ചിത്രങ്ങളും. എല്ലാ സിനിമകളും യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ അവസ്ഥയിലേക്കാണു പ്രേക്ഷകരെ കൊണ്ടുപോകുന്നത്. എങ്കിലും, നമ്മുടെ മനസ്സില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചതു ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' നോമാന്‍സ് ലാന്‍ഡ് ' എന്ന ചിത്രമാണ്. 2002 ല്‍ മികച്ച വിദേശഭാഷാ സിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് ' നോ മാന്‍സ് ലാന്‍ഡി ' നായിരുന്നു. ബര്‍ലിന്‍ മേളയില്‍ ജൂറിസമ്മാനവും നേടി. വിവിധ ചലച്ചിത്രമേളകളില്‍ നിന്നായി അമ്പതോളം അന്താരാഷ്ട്ര ബഹുമതികളാണ് ഈ ചിത്രം കരസ്ഥമാക്കിയത്.
ആരുടേതുമല്ലാത്ത ഈ ഭൂമി
തനോവിക്കിന്റെ ആദ്യത്തെ മുഴുനീള കഥാചിത്രമാണു ' നോ മാന്‍സ് ലാന്‍ഡ്'. ബോസ്നിയ - സെര്‍ബിയ അതിര്‍ത്തിക്കടുത്ത് ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഭൂമിയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിക്കി, സേര എന്നീ ബോസ്നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനുമാണു പ്രധാന കഥാപാത്രങ്ങള്‍. ശത്രുസൈന്യം വെച്ച ഒരു മൈനിനു മുകളില്‍ അനങ്ങാനാവാതെ, ഏതു നിമിഷവും കടന്നെത്താവുന്ന അരൂപിയായ മരണത്തെ ഭീതിയോടെ തുറിച്ചുനോക്കി മലര്‍ന്നുകിടക്കുന്ന സേര എന്ന സൈനികന്‍ എന്നും പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഓര്‍മയാണ്. സേരയെ സ്വന്തം വിധിക്കു വിട്ടുകൊടുത്താണു തനോവിക്ക് സിനിമ അവസാനിപ്പിക്കുന്നത്. ആരുടേതുമല്ലാത്ത ആ ഭൂമിയില്‍ നിന്നു സന്ധ്യയാവുന്നതോടെ രക്ഷപ്പെടാമെന്നായിരുന്നു മൂന്നു സൈനികരുടെയും വിശ്വാസം. പക്ഷേ, സേരയേക്കാള്‍ മുന്നേ മരണത്തിലേക്കു നടന്നുകയറി ചിക്കിയും നോനിയും. മൈന്‍ നിര്‍വീര്യമാക്കി സേരയെ രക്ഷിക്കാനെത്തുന്ന ജര്‍മന്‍ ബോംബു വിദഗ്ദന്‍ നിസ്സഹായനായി പിന്മാറുന്നതാണ് അവസാനരംഗത്തു നമ്മള്‍ കാണുന്നത്. അതിര്‍ത്തികള്‍ക്കിടയില്‍ തീര്‍ത്ത വലിയ കിടങ്ങില്‍ ഏതു സമയത്തും ഒരു പൊട്ടിത്തെറിക്കു കാതോര്‍ത്തു നീണ്ടുനിവര്‍ന്നു കിടക്കുന്ന സേരയെ ഇരുള്‍ വന്നുമൂടുമ്പോള്‍ തനോവിക്കിന്റെ ക്യാമറ രംഗത്തുനിന്നു കണ്ണുകള്‍ തിരിച്ചെടുക്കുകയാണ്. ഇവിടെ, ആത്യന്തികമായി ഏതെങ്കിലും യുദ്ധം ആരെങ്കിലും പൂര്‍ണമായും ജയിച്ചിട്ടുണ്ടോ എന്ന സന്ദേഹം ബാക്കിവെക്കുന്നു സംവിധായകന്‍.
'നോ മാന്‍സ് ലാന്‍ഡി' നു ശേഷവും ബോസ്നിയന്‍ യുദ്ധസ്മരണ തനോവിക്കിനെ വിട്ടുപോയില്ല. യുദ്ധം അവസാനിച്ച് 16 വര്‍ഷത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് ' ബാഗേജ് '. 25 മിനിറ്റേയുള്ളു ഈ സിനിമ. പക്ഷേ, നമ്മുടെ ഹൃദയം ആര്‍ദ്രമാക്കും ഇതിലെ കരുത്തുറ്റ ഫ്രെയിമുകള്‍ . യുദ്ധവേളയില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുള്ള മനുഷ്യരെയാണ് ഈ ചിത്രത്തില്‍ തനോവിക്കിന്റെ ക്യാമറ അന്വേഷിച്ചു ചെല്ലുന്നത്. യുദ്ധത്തില്‍ മാതാപിതാക്കള്‍ മരിച്ച അമീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനയാണ് ഈ സിനിമ പങ്കിടുന്നത്. സ്വീഡനില്‍ കുടുംബസമേതം കഴിയുന്ന അമീര്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കിട്ടി എന്ന അറിയിപ്പിനെത്തുടര്‍ന്നു നാട്ടിലേക്കു വരികയാണ്. സാരോയെവോയില്‍ അധികൃതര്‍ കാട്ടിക്കൊടുത്ത മൃതദേഹങ്ങള്‍ പക്ഷേ, അവന്റെ പ്രിയപ്പെട്ടവരുടേതായിരുന്നില്ല. നിരാശനായി മടങ്ങുമ്പോഴാണു ബാല്യകാല സുഹൃത്തിനെ കണ്ടത്. മിലാദിന്‍ എന്ന വയോധികനെ സമീപിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്നു സുഹൃത്ത് പറയുന്നു. പക്ഷേ, അയാള്‍ക്കു പണം കൊടുക്കണം. ചോദിക്കുന്നതെന്തും നല്‍കാന്‍ അമീര്‍ തയാറായിരുന്നു. 5000 യൂറോ കിട്ടിയപ്പോള്‍ മിലാദിന്‍ ഒരു കുഴിമാടം കാട്ടിക്കൊടുക്കുന്നു. മാതാപിതാക്കളുടെ വസ്ത്രങ്ങളും ഷൂവും വാച്ചും അവന്‍ തിരിച്ചറിയുന്നു. രണ്ട് തലയോട്ടികളും കുറച്ച് എല്ലുകളുമെല്ലാം കനിവോടും ആദരവോടും പെറുക്കിയെടുത്തു തന്റെ സ്യൂട്ട്കെയ്സിലാക്കി വിതുമ്പലോടെ അമീര്‍ തിരിച്ചുപോവുകയാണ്. യുദ്ധം അവശേഷിപ്പിക്കുന്ന മുറിപ്പാടുകള്‍ മാത്രമല്ല തനോവിക്ക് ' ബാഗേജി ' ലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദുരന്തങ്ങളില്‍ നിന്നു , വേദനകളില്‍ നിന്നു മുതലെടുക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയും അദ്ദേഹത്തെ ദു:ഖിപ്പിക്കുന്നു.
മുന്‍ സൈനികന്റെ പാഴ്ജീവിതം
സൈനികനായിരുന്ന തന്റെ ജീവിതം പാഴിരുമ്പിനു സമാനമാണെന്നു പറഞ്ഞു കേഴുന്ന നാസിഫിന്റെ കഥയാണ് ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' എന്ന സിനിമ. എഴുപതു മിനിറ്റേയുള്ളു ഈ യുദ്ധാനന്തര സിനിമ. അധികം ആള്‍ക്കാരൊന്നുമില്ലാത്ത വിദൂരമായ ഒരു ഗ്രാമത്തിലേക്കാണു ക്യാമറയുടെ യാത്ര. നാലു കൊല്ലം സൈന്യത്തിലുണ്ടായിരുന്ന നാസിഫിന്റെ കുടുംബത്തിലൂടെ യുദ്ധാനന്തര ഗ്രാമീണജീവിതം രേഖപ്പെടുത്തുകയാണു സംവിധായകന്‍. ലളിതമായ കഥാഖ്യാനം. ക്യാമറക്കു മുമ്പില്‍ അഭിനയിക്കാനറിയാത്ത മനുഷ്യര്‍. ഓരോ കഥാപാത്രത്തിന്റെയും കൂടെ നടക്കുകയാണു ക്യാമറ. ഒരു കുടുംബത്തിന്റെ രണ്ടോ മൂന്നോ ദിവസത്തെ ജീവിതം. അപ്പോഴേക്കും ബോസ്നിയയിലെ ഗ്രാമജീവിതത്തിന്റെ എല്ലാ ദൈന്യതയും പ്രേക്ഷകന്റെ ഹൃദയത്തിലേക്കു കടന്നുവരുന്നു.
ഭാര്യ സെനാദയും ചെറിയ രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണു നാസിഫിന്റെ കുടുംബം. വീണ്ടും ഗര്‍ഭിണിയാണു സെനാദ. വേണ്ട രീതിയിലുള്ള പരിചരണം കിട്ടാത്തതിന്റെ ക്ഷീണം അവളുടെ മുഖത്തു കാണാം. പഴയ വാഹനങ്ങള്‍ തല്ലിപ്പൊളിച്ച് നഗരത്തിലെ ഇരുമ്പു കച്ചവടക്കാര്‍ക്കു കൊണ്ടുകൊടുത്താണു നാസിഫ് കുടുംബം പുലര്‍ത്തുന്നത്. ഒരു പഴയ കാറുണ്ടയാള്‍ക്ക്്. വല്ലപ്പോഴുമേ അതു പുറത്തെടുക്കാറുള്ളൂ. നാസിഫിന്റെ നിറമില്ലാത്ത ഓര്‍മകള്‍ പോലെ മഞ്ഞിന്റെ ആവരണത്തില്‍ സദാ ഉറങ്ങിക്കിടക്കുന്ന ഒരു ചുവന്ന കാര്‍. നാലു കൊല്ലം നാസിഫ് സൈന്യത്തിലുണ്ടായിരുന്നു. പിരിഞ്ഞതു വെറും കൈയോടെ. ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തില്‍ ഒരു സഹോദരനും മരിച്ചു. പെന്‍ഷനില്ല നാസിഫിന്. ക്ഷേമാനുകൂല്യങ്ങളില്ല. മക്കള്‍ക്കു കിട്ടുന്ന അലവന്‍സില്ല. യുദ്ധകാലത്തു കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമായിരുന്നു എന്നയാള്‍ സങ്കടപ്പെടുന്നു. സെനാദക്ക്് അടിവയറ്റില്‍ വേദന വന്നപ്പോള്‍ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. ഗര്‍ഭസ്ഥശിശു മരിച്ചുപോയി. അവള്‍ക്കുടനെ സര്‍ജറി വേണം. ഇന്‍ഷുറന്‍സുണ്ടെങ്കിലേ സൗജന്യ ചികിത്സ കിട്ടൂ. ഭാര്യക്ക്്് ഇന്‍ഷുറന്‍സില്ല. പണമടയ്ക്കാന്‍ നാസിഫിനു നിവൃത്തിയുമില്ല. ആസ്പത്രിക്കാര്‍ അവരെ നിഷ്‌കരുണം തിരിച്ചയക്കുന്നു. ഒടുവില്‍, സെനാദയുടെ സഹോദരിയുടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വാങ്ങി ആള്‍മാറാട്ടം നടത്തിയാണ് ആ കുടുംബം ചികിത്സ നേടുന്നത്.
ചലച്ചിത്രകാരന്റെ രോഷവും ദു:ഖവും
'ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷേ, അവിടെ നടക്കുന്നതൊന്നും എനിക്കിഷ്ടപ്പെടുന്നില്ല. അതിലെനിക്കു രോഷവും ദു:ഖവുമുണ്ട് ' - ഒരഭിമുഖത്തില്‍ തനോവിക്ക് പറഞ്ഞു. ആ രോഷവും ദു:ഖവുമാണ് ' ആന്‍ എപ്പിസോഡി ' ലൂടെ തനോവിക്ക് പ്രകടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധമായിത്തീരുന്നു ഈ സിനിമ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ സിനിമയെടുത്തത്. ഭരണകൂടത്തിന്റെ അവഗണനക്കിരയായ ആ കുടുംബത്തെത്തന്നെ ചിത്രത്തില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു. അതുകൊണ്ടാവാം പല സന്ദര്‍ഭങ്ങളിലും ഡോക്യുമെന്ററിയോട് അടുത്തുപോകുന്നുണ്ട്് ഈ സിനിമ.
എടുത്തുപറയാന്‍ ഭാവതീവ്രതയുള്ള ഒരു ഇതിവൃത്തമില്ല ഈ ചിത്രത്തിന്. പക്ഷേ, ഓരോ ദൃശ്യത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരുതരം ദൈന്യതയുണ്ട്്. അതാണ് ഈ സിനിമയെ നമുക്കു പ്രിയപ്പെട്ടതാക്കുന്നത്. യുദ്ധകാലമായിരുന്നു ഇതിലും ഭേദമെന്നു പറയുന്നതിലേക്ക് നാസിഫിനെ കൊണ്ടു ചെന്നെത്തിച്ച രാജ്യത്തിന്റെ ദുരവസ്ഥയാണു തനോവിക്കിനെ വേദനിപ്പിക്കുന്നത്. ഒരു സൈനികന്റെ ആത്മാഭിമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്ന നാസിഫിനു ആകെയുണ്ടായിരുന്നത്് ആ പഴഞ്ചന്‍ കാറാണ്. ഭാര്യയുടെ തുടര്‍ചികിത്സക്കു മരുന്നു വാങ്ങാനും കറണ്ട്് ബില്ലടയ്ക്കാനും അയാള്‍ക്ക് ആ കാര്‍ തല്ലിപ്പൊളിച്ച് വില്‍ക്കേണ്ടി വരുന്നു. നാസിഫിന്റെ ജീവിതത്തിന് ഇങ്ങനെയൊരു വ്യതിയാനം വരുത്തി ഇരുമ്പു സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് എന്ന സിനിമാശീര്‍ഷകത്തെ സംവിധായകന്‍ ന്യായീകരിക്കുന്നു. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി ആള്‍മാറാട്ടം നടത്തിയതിനു നാസിഫും ഭാര്യയും ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാന്‍ യുദ്ധമുന്നണിയില്‍ പൊരുതിയ സൈനികനു കറണ്ട് ബില്ലടയ്ക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാത്ത അധികൃതരുടെ നിഷ്ഠുരത തനോവിക്ക് നമുക്കു കാണിച്ചുതരുന്നുണ്ടല്ലോ?
നാസിഫ് ഭാര്യയുടെ ചികിത്സക്കും പഴയ ഇരുമ്പു സാധനങ്ങള്‍ വില്‍ക്കാനും പോകുമ്പോള്‍ മാത്രമാണ് ഈ സിനിമയില്‍ നഗരക്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രാമത്തിലെ സൗഹൃദമോ സഹകരണമോ കാരുണ്യമോ ഒന്നും നഗരത്തില്‍ കാണുന്നില്ല. അവിടെ നാസിഫും ഭാര്യയും ഒറ്റപ്പെട്ടുപോവുകയാണ്. കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്രമങ്ങളുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരായി , വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദരായി നിന്നുപോകുന്നു. രാജ്യപുരോഗതി സൂചിപ്പിക്കാനെന്നോണം കാര്‍യാത്രക്കിടെ ഒന്നുരണ്ടു തവണ ബോസ്നിയയിലെ വൈദ്യുതനിലയങ്ങള്‍ സംവിധായകന്‍ പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്്. ഇപ്പുറത്ത്, കറണ്ട് ബില്ലടയ്ക്കാന്‍ വൈകിയ നാസിഫിന്റെ വീട്ടിലെ ഫ്യൂസൂരാന്‍ വൈദ്യുതിവകുപ്പ് കൈക്കൊള്ളുന്ന തിടുക്കവും അദ്ദേഹം കാണിച്ചുതരുന്നു.
ആകെ 14 സിനിമകളാണു തനോവിക് സംവിധാനം ചെയ്തിട്ടുള്ളത്. ' നോ മാന്‍സ് ലാന്‍ഡി ' നു പുറമേ ' സര്‍ക്കസ് കൊളംബിയ ( 2010 ), ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( 2013 ) എന്നീ തനോവിക്ക് ചിത്രങ്ങളും മികച്ച വിദേശഭാഷാ സിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുകയുണ്ടായി. 2013 ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറി ഗ്രാന്റ് പ്രീ അവാര്‍ഡ് നേടിയ ചിത്രമാണു ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ '. 2014 ല്‍ ഇറങ്ങിയ ടൈഗേഴ്‌സ് എന്ന സിനിമയെ ഒരര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയെന്നു പറയാം. ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലെടുത്ത ഈ സിനിമ ഇന്ത്യ, ഫ്രാന്‍സ്, യു.കെ. സംയുക്ത സംരംഭമാണ്. ഒരു ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പാകിസ്താനിലെ സെയില്‍സ് റപ്പായ അയന്‍ ആണു നായകന്‍. തന്റെ കമ്പനിയുടെ ബേബിഫുഡ് നൂറുകണക്കിനു കുഞ്ഞുങ്ങളെ കൊന്നൊടുക്കി എന്ന വിവരം മനസ്സിലാക്കുന്ന അയന്‍ സ്ഥാപനത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങുന്നതാണ് ഇതിവൃത്തം. ഡെത്ത് ഇന്‍ സാരയെവോ ( 2016 ) , ദ പോസ്റ്റ്കാര്‍ഡ് കില്ലിങ്‌സ് ( 2020 ) , നോട്ട് സോ ഫ്രണ്ട്‌ലി നെയ്ബര്‍ഹുഡ് അഫയര്‍ ( 2021 ) എന്നിവയാണു തനോവിക്കിന്റെ മറ്റു പ്രധാന സിനിമകള്‍.
- [Movie poster from 2013 Bosnian movie An episode in the life of an iron picker]. Retrieved from https://www.imdb.com/title/tt2507592/mediaviewer/rm1777520896/
- [Still from 2013 Bosnian movie An episode in the life of an iron picker]. Retrieved from https://www.imdb.com/title/tt2507592/mediaviewer/rm1760743680/
0 Comments