Love in the time of Cholera

 

 അര നൂറ്റാണ്ടിന്റെ പ്രണയം

- ടി. സുരേഷ് ബാബു

നൊബേല്‍ ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ

' ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം വായനാനുഭവവുമായി പൊരുത്തപ്പെട്ടു പോകുന്നുണ്ടോ ? ഇല്ല എന്നാണ് സിനിമ നല്‍കുന്ന മറുപടി.

കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട് ഫ്‌ളോറെന്റിനോ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത് കൃത്യം അമ്പത്തിയൊന്നു വര്‍ഷവും ഒമ്പതു മാസവും നാലു ദിവസവും പിന്നിട്ടപ്പോഴാണ്. ഫെര്‍മിനയുടെ ഭര്‍ത്താവിന്റെ ശവസംസ്‌കാരനാളിലായിരുന്നു ഈ പ്രണയാഭ്യര്‍ഥന. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്. ഫ്‌ളോറന്റിനൊയ്ക്ക് 76 .

 അത്യപൂര്‍വമായൊരു പ്രണയ സാഫല്യത്തിന്റെയും ഒട്ടേറെ പ്രണയ നാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ( കോളറക്കാലത്തെ പ്രണയം ). കൊളംബിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ് 2007 ന്റെ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ് സിനിമയ്ക്കാധാരം. 1985 ല്‍ സ്പാനിഷ് ഭാഷയിലാണ് മാര്‍ക്കേസിന്റെ നോവല്‍ പുറത്തു വന്നത്. 1988 ല്‍ ഇംഗ്ലീഷ് പരിഭാഷ വന്നു. 97 ല്‍ മലയാളത്തിലും പരിഭാഷയുണ്ടായി.

 സാഹിത്യകൃതി സിനിമയാകുമ്പോള്‍

വായനക്കാരുടെ മനസ്സില്‍ പതിഞ്ഞ, വിഖ്യാത കൃതി സിനിമയാക്കുമ്പോള്‍ സംവിധായകന്റെ ഉത്തരവാദിത്വം ഏറും. ആദ്യം, ആ കൃതിയോട് സത്യസന്ധത പുലര്‍ത്തണം. പിന്നെ, എഴുത്തുകാരന്റെ വാങ്മയ ചിത്രങ്ങളെ പരിചയപ്പെട്ട വായനക്കാരന്റെ ആകാംക്ഷയെ പൂര്‍ണമായി തൃപ്തിപ്പെടുത്താനാവണം. ഈ രണ്ടു കാര്യങ്ങളിലും നീതി പുലര്‍ത്താനാവാതെ വരുമ്പോള്‍ സംവിധായകന്‍ പരാജയപ്പെടുകയാണ്. മാര്‍ക്കേസിന്റെ നോവല്‍ വായിച്ചിട്ടുള്ളവരെ ' ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ' എന്ന, 130 മിനിറ്റ് നീണ്ട സിനിമ നിരാശപ്പെടുത്തും.

ആഹ്ലാദകരമായ ഒരു വായനാനുഭവത്തിന്റെ ഓര്‍മയുമായി സിനിമയെ സമീപിക്കുമ്പോള്‍ മാര്‍ക്കേസിന്റെ രചനാവൈഭവമോ ജീവിത വീക്ഷണമോ അതില്‍ കണ്ടെത്താനാവില്ല. മാര്‍ക്കേസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ഒരു സംവിധായകന്റെ പരുങ്ങല്‍ നമുക്ക് എളുപ്പം ബോധ്യപ്പെടും.


ആറു പതിറ്റാണ്ടിന്റെ കഥ

 1870 മുതല്‍ 1930 വരെയുള്ള ആറു പതിറ്റാണ്ടാണ് ഇതിവൃത്തത്തിന്റെ കാലം. മഗ്ദലിന നദിക്കരയിലെ ഒരു കരീബിയന്‍ നഗരമാണ് കഥയുടെ പശ്ചാത്തലം. ടെലഗ്രാഫ് മെസഞ്ചറായി ജീവിതം തുടങ്ങുകയും വന്‍ കപ്പല്‍ക്കമ്പനിയുടെ ഉടമയായി പിന്നീട് മാറുകയും ചെയ്യുന്ന ഫ്‌ളോറന്റിനൊ അരിസയുടെ ഭൗതിക വളര്‍ച്ചയും പ്രണയ സാഫല്യത്തിനായുള്ള അനന്തമായ കാത്തിരിപ്പുമാണ് കോളറക്കാലത്തെ പ്രണയത്തിന്റെ ഇതിവൃത്തം. ദാരിദ്ര്യം പിടിച്ച തെരുവില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ചെറുപ്പത്തില്‍ ഫ്‌ളോറന്റിനൊയുടെ ജീവിതം. കപ്പല്‍ക്കമ്പനി ഉടമകളിലൊരാളായിരുന്നു അവന്റെ അച്ഛന്‍. പക്ഷേ, പരസ്യമായി മകന്റെ പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയാറായിരുന്നില്ല. കവി കൂടിയായ ഫ്‌ളോറന്റിനൊയുടെ മനസ്സിലേക്ക് ഫെര്‍മിന ഡാസ കടന്നുവരുന്നു. കോവര്‍ക്കഴുത വ്യാപാരിയായ അച്ഛന് മകളുടെ പ്രണയബന്ധം ഇഷ്ടമായിരുന്നില്ല.

 കോളറക്കാലത്ത് മകളെ ചികിത്സിക്കാനെത്തിയ അഭിജാത കുടുംബാംഗമായ ഡോക്ടര്‍ ജുവനാല്‍ അര്‍ബിനൊയുടെ വിവാഹാഭ്യര്‍ഥന ഫെര്‍മിനയുടെ അച്ഛന്‍ സസന്തോഷം സ്വീകരിക്കുന്നു. പ്രേമം വെറും മിഥ്യയാണെന്നു പ്രഖ്യാപിച്ച് തങ്ങളുടെ ഹ്രസ്വമായ പ്രണയ വര്‍ഷങ്ങളെ മറക്കാന്‍ ഫെര്‍മിനയും തയാറാവുന്നു. സ്വപ്‌നജീവിയായ ഫ്‌ളോറന്റിനൊ പക്ഷേ, നിരാശനാവുന്നില്ല. കാമുകിക്കുവേണ്ടി തന്റെ ' പ്രണയ പരിശുദ്ധി ' കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുന്നു അവന്‍. ഫെര്‍മിനയുടെ ഭര്‍ത്താവ് മരിക്കുന്ന സുദിനത്തിനു വേണ്ടിയായിരുന്നു അവന്റെ കാത്തിരിപ്പ്. തന്റെ വികൃതിയായ തത്തയെ പിടിക്കാനുള്ള ശ്രമത്തില്‍ എണ്‍പത്തിയൊന്നാം വയസ്സില്‍ ഡോ. അര്‍ബിനൊ മരത്തില്‍ നിന്നു വീണു മരിക്കുന്നു. ശവസംസ്‌കാര ദിനത്തില്‍ ഫ്‌ളോറന്റിനൊ ഫെര്‍മിനയുടെ അടുത്തെത്തി പ്രണയാഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. കുറച്ചു കാലത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ഫെര്‍മിനയുടെ മനസ്സില്‍ ഫ്‌ളോറെന്റിനൊ വീണ്ടും ഇടം നേടുന്നു.

 വ്യക്തിത്വം മങ്ങിയ കഥാപാത്രങ്ങള്‍

 പ്രണയവും പ്രണയനിരാസവും വഞ്ചനയും പ്രതീക്ഷയും യൗവനവും വാര്‍ധക്യവും ജീവിതവും മരണവുമെല്ലാം മാര്‍ക്കേസിന്റെ നോവലില്‍ കത്തിപ്പടര്‍ന്നു നില്‍ക്കുന്നു. നോവലിലെ ഓരോ കഥാപാത്രവും ഓരോ ജീവിത വീക്ഷണവുമായി നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണ്. മൈക്ക് നെവില്‍ സംവിധാനം ചെയ്ത സിനിമയിലാവട്ടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം പാടെ മങ്ങിപ്പോയിരിക്കുന്നു. നോവലില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയ, സാമൂഹിക ചരിത്രമെല്ലാം സിനിമയില്‍ അപ്രത്യക്ഷമായിരിക്കുന്നു.

 വിചിത്രമായ സ്വഭാവഘടനയുള്ളവനാണ് നായകനായ ഫ്‌ളോറെന്റിനൊ അരിസ. ഇയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നോവലിസ്റ്റ് സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഓരോ ചിന്തയും രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ, അതൊന്നും സിനിമയിലേക്കു കൊണ്ടുവരാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. കാമുകിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന ഒട്ടനവധി സ്ത്രീകളെ ഫ്‌ളോറന്റിനൊ സ്‌നേഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്ത്രീകളാണ് അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്. അവരില്‍ പലരും വിധവകളായിരുന്നു.


 രതിവേട്ടയുടെ ചരിത്രരേഖ

 തന്റെ രതിവേട്ടയുടെ ചരിത്ര രേഖകള്‍ 25 നോട്ടു ബുക്കുകളിലാണ് ഫ്‌ളോറന്റിനൊ പകര്‍ത്തിവെച്ചിരുന്നത്. ഫ്‌ളോറന്റിനൊയുടെ ഈയൊരു സ്വഭാവ വിശേഷത്തിനാണ് നിര്‍ഭാഗ്യവശാല്‍ സംവിധായകന്‍ സിനിമയില്‍ ഊന്നല്‍ നല്‍കിയത്. ഭോഗാസക്തനായ ഒരു ഞരമ്പുരോഗിയുടെ തലത്തിലേക്ക് ഫ്‌ളോറന്റിനൊയെ സംവിധായകന്‍ വലിച്ചുതാഴ്ത്തിക്കളഞ്ഞു. അവഹേളനത്തിന്റെ ബാല്യവും യൗവനവും പിന്നിടുകയും മരണത്തെക്കാളും വാര്‍ധക്യത്തെ ഭയപ്പെടുകയും പ്രണയ സാക്ഷാത്കാരത്തിനായി ക്ഷമാപൂര്‍വം കാത്തിരിക്കുകയും ചെയ്ത ഫ്‌ളോറെന്റിനയുടെ മനസ്സു കാണാന്‍ സംവിധായകനു കഴിഞ്ഞില്ല. വലിയൊരു കാലഘട്ടത്തെ സംഗ്രഹിച്ചെടുക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. വളരെയെളുപ്പത്തില്‍ പകര്‍ത്താവുന്ന ഫ്‌ളോറെന്റിനൊയുടെ രതിവേട്ടയാണ് ക്യാമറയുടെ ദൃശ്യപരിധിയില്‍ പ്രാധാന്യം നേടുന്നത്.

 നോവലിന്റെ ഇതിവൃത്തഘടനയെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. പക്ഷേ, പല കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും ഉപേക്ഷിക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കുകയോ ചെയ്യാതെയാണ് സിനിമ മുന്നോട്ടുപോകുന്നത്. വാര്‍ധക്യത്തെ ഭയപ്പെട്ട ജെറിമെ ഡി സെന്റ് അമോര്‍ എന്ന കഥാപാത്രം തന്നെ ഉദാഹരണം. വികലാംഗനായിത്തീര്‍ന്ന ഈ യുദ്ധവീരന്റെ ആത്മഹത്യ ചിത്രീകരിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. 

സയനൈഡിന്റെ തീക്ഷ്ണ ഗന്ധമുള്ള പുക ശ്വസിച്ച് ഓര്‍മയുടെ പീഡനങ്ങളില്‍ നിന്ന് അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഡോ. ജുവനാല്‍ അര്‍ബിനൊയുടെ മരണചിന്തകളിലേക്ക് ഒരു പാലമിടാനാണ് ജെറിമെയുടെ ആത്മഹത്യയിലൂടെ മാര്‍ക്കേസ് ശ്രമിച്ചത്. എന്നാല്‍, സിനിമയില്‍ ഈ ഭാഗം പാടെ ഉപേക്ഷിക്കപ്പെട്ടു.

 അറുപത് വയസ്സിനപ്പുറം ജീവിതം വേണ്ടെന്നു ശഠിച്ചയാളാണ് ജെറിമെ. ഡോ. അര്‍ബിനൊയുടെ സുഹൃത്തായിരുന്നു അയാള്‍. ഇരുവര്‍ക്കും ചതുരംഗം ഏറെ ഇഷ്ടമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ടേ ജെറിമെ കളിച്ചിരുന്നുള്ളു. അറുപതാം വയസ്സില്‍ മരണത്തിന്റെ കറുത്ത കള്ളിയില്‍ അയാള്‍ സ്വയം അര്‍പ്പിച്ചു. അയാളെ കാണാനെത്തിയ ഡോ. അര്‍ബിനൊയുടെ ചിന്തകളാണ് ആദ്യ അധ്യായത്തിന്റെ ഏറെ ഭാഗവും. 

ജീവിതത്തെക്കുറിച്ചും ജരാനരയെക്കുറിച്ചും ചിന്തിക്കുന്ന അര്‍ബിനൊയുടെ മനസ്സിലേക്ക് മരണഭയവും വലിഞ്ഞുകയറുന്നു. ഫ്‌ളോറന്റിനൊ അരിസയിലും മരണചിന്ത അരിച്ചെത്തുന്നത് ഈ അധ്യായത്തില്‍ നമുക്ക് വായിച്ചെടുക്കാം. ഇത്തരം വായനാനുഭവമാണ് സിനിമയില്‍ നഷ്ടമായിരിക്കുന്നത്.

 ( 2008 ല്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത് )

 Image courtesy:


Post a Comment

0 Comments